Sunday, June 21, 2009

മനപ്പായസ്സം ഉണ്ണുന്ന മാരീചന്മാർ

(മാരീച രോദനത്തിനു മറുമരുന്ന്)
പിണറായി ഭക്തിയില്‍ തേനൊഴുകുന്ന മാരീച രോദനം കണ്ട് ഏതെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണ്ണൂ തുറക്കാതിരിക്കില്ല.. വഴിയരുകില്‍ ഇങ്ങനെയിരുന്നു നിരന്തരം കരയുന്ന 'തന്തയില്ലാ പിള്ളയ്ക് ആരെങ്കിലും വല്ലതും കൊടുങ്കോ’ യെന്നു ഒരു ബോര്‍ഡ് എഴുതി വെച്ചാല്‍ നന്നായിരുന്നു.മാരീച വിചാരങ്ങൾ കേട്ടാൽ വരദാചാരിയുടെ ഒരൊറ്റ മൊഴിയിലാണ് ലാവ്‌ലിന്‍ കേസ്സ് മുഴുവന്‍ നില്‍കുന്നത് എന്നു തോന്നും. തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന ഉദ്ദ്യോഗസ്ഥന്റെ തല പരിശോധിക്കണമന്നു നോട്ടെഴുതിയ രാഷ്ട്രീയ നേതാവിന്റെ സഹജീവികളെകുറിച്ചുള്ള ബോധം എങ്ങനെയെന്ന് ഇത്തരകൊരു പോസ്റ്റ് എഴുതുന്നതിനു മുമ്പ് ഈ മണിയന്മാര്‍ ആലോചിക്കാത്തതെന്തേ? നിയമാനുസൃതമായ കാര്യങ്ങളില്‍ വീഴ്ച വരുത്തിയാലോ, മറ്റ് താത്പര്യങ്ങളാൽ പ്രവര്‍ത്തിച്ചാല്ലോ അതിനെ ശാസിക്കാനും മേല്‍ നടപടിയെടുക്കാനും മേലുദ്ദ്യോഗസ്ഥന്മാര്‍ക്കും ,മന്ത്രിമാര്‍ക്കും അധികാരമുണ്ട്. എന്നിരിക്കേ ഒരു കീഴുദ്ദ്യോഗസ്ഥനെ മാനസികമായി ആക്രമിക്കുകയും , ഭ്രാന്താണെന്നു നോട്ടെഴുതുകയും ചെയ്യുന്നതിലെ കിരാതത്വം മനുഷ്യന്മാര്‍ക്കു മാത്രമേ മനസ്സിലാവൂ. എന്തിനാണ് ഒരു രാഷ്ടീയ നേതാവ് ഇപ്രകാരം ഒരു സര്‍ക്കാര്‍ ഫയലില്‍ എഴുതിയത്.. പിണറായി വിജയന്‍ എന്ന കരിയറിസ്റ്റ് രാഷ്ടീയ വ്യക്തിത്വം ഉദ്യോഗസ്ഥരോടും, മാധ്യമ പ്രവര്‍ത്തകരോടും , പാര്‍ട്ടി പ്രവര്‍ത്തകരോടും എടുക്കുന്ന വിരട്ടല്‍ തന്ത്രമാണ്. “ ഞാനെന്തും ചെയ്യും നീയാരു ചോദിക്കാന്‍ “. ഫയലില്‍ കുറിപ്പെഴുതിയാന്‍ ,
നിന്റെ തല പരിശോധിക്കാന്‍ മുഖ്യമന്ത്രിയ്കു ഞാന്‍ നോട്ടെഴുതും ,വാര്‍ത്ത കൊടുത്താല്‍ ആളെ വിട്ടു കൈ കാര്യം ചെയ്യും, കമ്മറ്റിയില്‍ എതിര്‍ത്താല്‍ അതോടെ നിന്റെ പൊതുജീവിതമവസാനിപ്പിക്കും . ഈ സ്റ്റാലിനിസ്റ്റ് തന്ത്രമാണ് പിണറാ‍യി വിജയനെ ഇന്നു കാണുന്ന സര്‍വ്വ സൈന്യാധിപനാക്കിയത്. ആ ഭയത്തിലും ഭക്തിയിലുമാണ് മുകളില്‍ കണ്ട പോസ്റ്റുകള്‍ പോലും പിറക്കുന്നത് ലാവ്‌ലിന്‍ കേസ്സിനാധാരാമായ സംഗതികള്‍ വരദാചാരിയുടെ ഏതെങ്കിലും ഒരു വെളിപ്പെടുത്തലിലാണെന്നു ധരിച്ചു വശായ കോമാളികള്‍ ഇപ്പൊഴും അവശേഷിക്കുന്നുണ്ടോ.? പാര്‍ട്ടിയിലും പൊതു ജീവിതത്തിലും പിണറായി വിജയന്റെ മറുഗ്രൂപ്പുകരനെന്നും ആന്റി ഹീറോയെന്നും പറയുന്ന അചുതാന്ദന്‍ , പോളിറ്റ് ബ്യൂറോയെ ബോധ്യപ്പെടുത്താന്‍ ഹാജരാക്കിയ ഏതെങ്കിലും വാദഗതിയുടെ അടിസ്ഥാനത്തിലാണോ സി.ബി.ഐ പോലുള്ള അന്വേഷണസംഘം കേസ്സ് ഫയല്‍ ചെയ്യുന്നത്. ക്രിമിനല്‍ കേസ്സുകളുടെ അന്വേഷണരീതികളെ കുറിച്ച് സാമാന്യ ബോധമുള്ള ഒരു പോലീസുകാരനു ഇതൊക്കെ ബോധ്യമാവുന്നതാണ്, അതിനു മുരശു കൊട്ടി പാടി നടക്കുന്ന മണിയന്മാരെ പോലെ ഡോക്ടര്‍ ബിരുദമൊന്നും ആവശ്യമില്ല.
ലോകത്തിലെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ സംഘങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും നൂറുകണക്കിനു രാജ്യങ്ങളൂടെ ഭരണകേന്ദ്രങ്ങളില്‍ ഭംഗിയായി ഓപ്പറേറ്റ് ചെയ്യുന്നതുമായ ലാവ്‌ലിന്‍ പവര്‍ മാഫിയായുടെ അധിനിവേശ തന്ത്രങ്ങളും അവര്‍ സ്വാധീനിച്ച വഴികളും ചന്തയിലെ മീന്‍ കാരിപ്പെണ്ണൂങ്ങള്‍ വിളിച്ചു പറയുന്ന സ്വകാര്യ തെറികള്‍ പൊലെ വെളിപ്പെടുന്നതാണെന്ന്, ഈ മുരളീ വായനക്കാർ ധരിച്ചു പോയല്ലോ..? കുഞ്ഞുകുട്ടി പരാധീനക്കാരനായ കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ പിണറായി വിജയനെതിരെ സാക്ഷി പറയുമെന്നു ഏതെങ്കിലും മലയാളി കരുതുന്നുണ്ടോ...?ലാവിലിന്‍ കേരളത്തില്‍ വന്ന വഴി അന്വേഷിക്കാന്‍ എന്റെ മക്കള്‍ തുനിയേണ്ട .അതിനുള്ള പഠിപ്പു തികഞ്ഞിട്ടില്ല. അതിന്റെ എല്ലാ കണ്ണികളെയും അന്വേഷണ ഉദ്ദ്യോഗസ്ഥന്മാര്‍ കണ്ട് ചോദ്യം ചെയ്തിട്ടുണ്ട്.അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തന്റെയും മനതാരിലെ ആശകള്‍ അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ്സ് കോടതിയില്‍ എത്തിയതല്ലേയുള്ളൂ. മണിയാ..ധൃതി പിടിയ്ക്കാതെ...പിണറായി ഭക്തിമൂത്ത് നില്‍ക്കുകയാണെങ്കില്‍ വിജയഗാഥ ഒരു പാട്ടു പുസ്തകമാക്കി നാട്ടിമ്പുറങ്ങളിലെ ചന്തകളില്‍ ചപ്ലാംകട്ടയടിച്ച് പാടി നടന്നാല്‍ മതി. ജീവിതം ഉത്തരോത്തരം ശോഭനമാകാതിരിക്കില്ല.
സുഹൃത്തേ ഒരു സ്വകാര്യം.....
“ഇന്ത്യാ മഹാരാജ്യത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ഒരു വലിയ രഹസ്യം താങ്കള്‍ അറിയാനിടയായി എന്നു കരുതുക . താങ്കളുടെ മുന്നില്‍ ഏ.കെ.ആന്റണിയും പിണറായിവിജയനും മന്ത്രിമാരായി മുന്നിലുണ്ടെന്നും കരുതുക. ഈ രഹസ്യം താങ്കള്‍ ആര്‍ക്കു കൈമാറും...”
സൂക്ഷിക്കുക “ശേഷകാലം താങ്കള്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുകകൂടി വേണം കേട്ടോ?

Friday, June 19, 2009

യുദ്ധം അപരിചതരോടു മാത്രമല്ല ബന്ധുക്കളോടും വേണം വിജയാ...(വര്‍ക്കേഴ്സ് ഫോറത്തിനുള്ള മറുപടി)


വര്‍ക്കേഴ്സ് ഫോറത്തില്‍ പ്രസിദ്ധീകരിച്ച കെ.ടി.കുഞ്ഞിക്കണ്ണന്റെ കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഢാലോചനകളുടെ ചരിത്രവും വര്‍ത്തമാനവും എന്ന ലേഖനത്തിനുള്ള മറുപടി.




വായിക്കാന്‍ മാത്രമനുവദിയ്കുകയും , അതും ഒരു വിധത്തിലുള്ള വായനമാത്രം ആവശ്യപ്പെടുകയും ചെയ്യുന്ന ദേശാഭിമാനി വാരിക പോലുള്ള മാധ്യമത്തില്‍ നിന്നു, ഒരു പേജ് , തിരികെ പ്രതികരിക്കാനിടമുള്ള ബ്ലോഗ്ഗ് പുറത്തേയ്ക് പുനഃസൃഷ്ടിച്ചതിനു വര്‍ക്കേഴ്സ് ഫോറം അഭിനന്ദനമര്‍ഹിയ്കുന്നു.


കമ്മ്യൂണസിത്തിനെതിരെ നടന്ന ആഗോള ഗുഡാലോചനകളും പുതിയ സാമ്രാജ്യത്വ ഇടപെടലുകളെ ചിന്തകരും സാഹിത്യകാരന്മാരും അടക്കമുള്ളവര്‍ വിലയിരുത്തുന്നതെങ്ങനെയെന്ന്, വിശദീകരണങ്ങള്‍ തരുന്ന കുഞ്ഞികണ്ണന്റെ റഫറല്‍ വൈവിധ്യങ്ങള്‍ മനോഹരമാണ് .പക്ഷേ പേഷ്‌വാര്‍ ഗൂഡാലോചനയും , കമ്മ്യൂണീസ്റ്റ് മാനിഫെസ്റ്റോ പിറക്കുന്നതിനുമുമ്പുള്ള രാഷ്ട്രീയ സാഹചര്യങ്ങളും. ലാവ്‌ലിന്‍ പ്രശ്നവുമായി ചേര്‍ത്തു കെട്ടുന്നത് വഴിയരുകിലെ അവിഹിത ഗര്‍ഭത്തെ ഉണ്ണിയേശു ജനനം പോലെയാണെന്നു പറയുന്നതു പോലെയാണ്.


ഇത്തരത്തിലൊരു താരതമ്യസഞ്ചാരത്തിനു കുഞ്ഞിക്കണ്ണനെ പ്രേരിപ്പിച്ച ചേതോവികാരമെന്തായിരിക്കും ? നിഷ്‌കളങ്കതയോ ? അതോ പരാന്നഭുക്കുകളായ പ്രൊഫണല്‍ രാഷ്ട്രീയ കിങ്കരന്മാരുടെ ചട്ടുകമായ രൂപാന്തരത്വമോ(മെറ്റമോഫസിസ്സ്) ? .. ലാവ്‌ലിന്‍ അഴിമതിയെ വിചാരണയുടെ മുന്നില്‍ വരുത്താനിരിയ്കാതെയായി ഓരോ ഘട്ടത്തിലും നടത്തിയ സാഹസങ്ങള്‍ നമ്മളേവരും ഈ വര്‍ത്തമാനത്തില്‍ കണ്ടിരിയ്കുകയായിരുന്നു. പാര്‍ട്ടിയിലെ സമ്മുന്നത തൊഴിലാളി നേതാവായിരുന്ന ബാലാനന്ദന്റെ റിപ്പോര്‍ട്ട്, മറികടന്നതും, പാര്‍ട്ടിയില്‍ ഉയര്‍ന്നു വരുമായിരുന്ന തടസ്സങ്ങളെ കയ്യൂക്കും സംഘബലവും അര്‍ദ്ധസത്യങ്ങളും കൊണ്ടു മറി കടന്നതും, കോടതിയില്‍ അഡ്വക്കേറ്റ് ജനറലിനും മുകളില്‍ ലക്ഷങ്ങള്‍ വക്കാലത്തിനായി വാങ്ങുന്ന ഡല്‍‌ഹിയിലെ വക്കീല്‍ സിംഹങ്ങളെ ഹാജരാക്കിയതും, അനുചരന്മാ‍രാ‍യാ മന്ത്രിമാരുടെ ഭൂരിപക്ഷത്തില്‍ മന്ത്രിസഭ തീരുമാനമുണ്ടാക്കിയതും .അതും കടന്നു ഗവര്‍ണര്‍ പോയപ്പോള്‍ തെരുവില്‍ നേരിടുമെന്നു പറഞ്ഞതും പോലെയാണ്, പെഷവാര്‍ ഗൂഡാലോചനയും , കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ നേരിട്ട പ്രതിസന്ധികളുമെങ്കില്‍ ..സ്നേഹിതാ..എന്റെ മനം തകരുകയാണ് .ഇത്രനാളും നെഞ്ചിലേറ്റി നടന്ന ഉത്താ‍ത്ത ചരിത്രസംഭവങ്ങളുടെ ചരിത്രമുദ്രകള്‍ പിണറായി വിജയന്റെ സ്വയം കൃതാ‍നര്‍ഥത്തിനു സമമോ....?


ബൂര്‍ഷാവസ്ഥയുടെ ജന്മസിദ്ധവും നൈസര്‍ഗ്ഗികവുമായ സ്വഭാവവിശേഷണങ്ങളാണ് ,“ അഴിമതിയും ക്രിമിനല്‍ വല്‍ക്കരണവും“ ഇത് ഭരണകൂടങ്ങളെ മാത്രം ബാധിയ്കുന്ന ഒന്നല്ല.മുതലാളിത്വ വ്യവസഥയിലെ എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളെയും ഇതു ബാധിയ്കുന്നുണ്ട്. അത്തരത്തില്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിന്റെ ചരിത്രത്തെയും അഴിമതിയും ക്രിമിനല്‍ വല്‍ക്കരണവും കൊണ്ട് മൂടുകയാണ് ഇവിടെ നടക്കുന്നത്.ഇത് ബൂര്‍ഷ്വാ വല്‍ക്കരണമാണ് അത് സാമ്രാജ്യത്വ ദല്ലാള്‍ മാരാണ് ഇതു ചെയ്യുന്നത്.അതിനു കൊടുത്ത പകിടിയെ കുറിച്ചാ‍ണ് ലാവ്‌ലിന്‍ നമ്മോടു പറയുന്നത്.അത്
ഒരു ജനറേറ്റര്‍ റിപ്പയര്‍ ചെയ്യാന്‍ കിട്ടിയ കരാറിന്റെ കമ്മീഷന്‍ തുകയല്ല. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മനുഷ്യ പ്രതിരോധ ശക്തിയെ ഉള്ളില്‍ ചെന്നു തകര്‍ക്കുന്നതിനു നല്‍കിയ ബ്രോക്കര്‍ പണമാണ്. ഇതു മനസ്സിലാകാന്‍ പ്രായത്തില്‍ കുഞ്ഞിക്കണ്ണന്‍ കണ്ണു തുറക്കുന്നെതെന്നാണാവോ...?


കണ്ണാ.. “യുദ്ധം അപരിചതരോടു മാത്രമല്ല ബന്ധുക്കളോടും വേണം വിജയാ“ എന്നു പറഞ്ഞത്, മറ്റൊരു കണ്ണനാണ്...

പുരാണത്തിലെ സാക്ഷാല്‍ സഖാവ് കൃഷ്ണന്‍.

Tuesday, June 16, 2009

കുലം കുത്തികള്‍ ഒരു തുടര്‍കഥ


പാര്‍ട്ടിയുടെ സമുന്നത നേതാവും ആവേശവുമായ സഖാവ്.എ.കെ. ഗോപാലനെതിരെ പാര്‍ട്ടി കമ്മറ്റിയില്‍ ഇങ്ങനൊരു ആരോപണമുന്നയിയ്കാന്‍ ഇയാള്‍ക്ക് എങ്ങനെ ധൈര്യം വന്നു. കുലംകുത്തികള്‍ പാര്‍ട്ടിയെ ആക്രമിയ്കാന്‍ നടത്തുന്ന ഈ കുത്സിത ശ്രമങ്ങള്‍ക്കെതിരെ നാം ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ ഉപയോഗിച്ച് നേരിടും.




Saturday, June 13, 2009

നിലയ വിദ്ധ്വാന്മാര്‍ വീണ വായിയ്കുമ്പോള്‍ (മാരീചനുള്ള മറുപടി)

മാരീചന്റെ പിണറായീ വിചാരണയുടെ രാഷ്ട്രീയം എന്ന പോസ്റ്റിനുള്ള മറുപടി

പ്രിയപ്പെട്ട മാരീചാ..

ഇത്രയും കാര്യങ്ങള്‍ താങ്കള്‍ ചര്‍ച്ചക്കു വെയ്കുമ്പോള്‍ ഇതു കൂടി വിശദികരിയ്ക്കാതെ വയ്യ..

അങ്ങയോടു ചര്‍ച്ചചെയ്യുമ്പോള്‍ രാമരാവണ കഥയുടെ ആധികാരികത ഏതു നിസ്സാര കാര്യത്തിനും വന്നു പോകും, താങ്കളുടെ പേരിലെ പൌരാണികത ഈ നിലയ വിദ്ധ്വാന്റെ ചുവയുള്ളതാ‍ണല്ലോ ,
“ യാതൊന്നു കാണ്മതു നാരായണ പ്രതിമ..
യാതൊന്നു കേള്‍പ്പതു നാരായണ സ്തുതികള്‍ “

എന്നെഴുതിയതു എഴുത്തച്ഛനാണ്.

പിന്നെ അത്തരമൊരു വിജയ സ്തുതി ഇപ്പോള്‍ അങ്ങയില്‍ നിന്നാണ് വായിക്കാനായത്. ആകാശവാണിയില്‍ പരിപാടികളില്ലാതെ വരുമ്പോള്‍ വീണ വായിക്കുന്ന നിലയ വിദ്ധ്വാന്മാരെ ഞാന്‍ കണ്ടിട്ടുണ്ട് .തിരുവനന്തപുരത്ത് വഴുതക്കാടിനോടു ചേര്‍ന്നു സുഖ താമസവും നല്ല ഭക്ഷണവുമായിരുന്നു പ്രതിഫലം അവരില്‍ പലരും എ.കെ.ജി സെന്ററിന്റെ പുറകിലും ഡെല്‍ഹിയില്‍ ഏ.കെ.ജി.ഭവന്റെ വലതു വശത്തും താമാസം മാറിയിട്ട് ഏറെ കാലമായെന്നറിയാം.

ലാവ്‌ലിന്‍ ആണു പ്രശ്നം. അഴിമതി നടന്നോ, നടന്നെങ്കില്‍ അതു ആരാണ് ചെയ്തത്. അങ്ങനെ ചെയ്തതു നേതാക്കളാണെങ്കില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാമോ ? ചെയ്തു കൂടാ എന്നു മന്ത്രി സഭ പറഞ്ഞാല്‍ അതിനു മുകളില്‍ ഗവര്‍ണര്‍ക്കൊരു തീരുമാനമുണ്ടോ? അന്വേഷണ ഏജന്‍സിയെ തന്നെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തിനു ഉപയോഗിക്കുകയാണോ ? ഇതൊക്കെയാണ് സബ് ടൈറ്റിലുകള്‍ . പ്രധാന മാധ്യമങ്ങളിലും ബ്ലോഗ്ഗ് തുടങ്ങിയ സമാന്തര ഇടങ്ങളിലും ഈ ചര്‍ച്ച തുടങ്ങിയിട്ട് നാളേറേയായി.

താങ്കളുടെ അഭിപ്രായം മുഖവിലയ്കെടുത്ത് വിജയന്‍ നിരപരാധിയാണെന്നു സമ്മതിയ്കുന്നു. നിരപരാധിയ്കു നേരെ ആരോപണം വരുമ്പോള്‍ അയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാവുന്ന പേരു ദോഷവും സ്നേഹിതര്‍ക്കുണ്ടാവുന്ന സങ്കടവും പറഞ്ഞറിയ്കാവതല്ല. ആത്മഹത്യ മുനമ്പില്‍ നിന്നു വിജയന്‍ രക്ഷപ്പെടുന്നത് കണ്ണൂര്‍ക്കാ‍രനായതു കൊണ്ട് മാത്രമാണ്. നല്ല കാലത്തു കുടിച്ച ചെമ്പാലിന്റെ കരുത്ത്.സി.ബി.ഐ ഈ കേസില്‍ മാത്രമല്ല അന്വേഷിച്ച എല്ലാ കേസ്സിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രാഷ്ട്രീയവും സാമുദായികവുമായ മുതലെടുപ്പുകള്‍ക്കു വിധേയമായ സംഘമാണ്. ഇവിടെയും അത്തരം താല്പര്യങ്ങള്‍ കാര്‍ത്തികേയനെയും , കടവൂര്‍ ശിവദാസനെയും എല്ലാം ഒഴിവാക്കുന്നതിലും കളിച്ചിട്ടുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പു ഫലം മറ്റൊന്നാവുകയും ഇടതു സഹായത്തില്‍ കേന്ദ്രത്തില്‍ ഗവര്‍മെന്റുണ്ടാവുകയും ചെയ്തെങ്കില്‍ പിണറായി വിജയനും കേസ്സില്‍ ആവിയായേനേ...പക്ഷെ എന്നെ പോലുള്ള നിരക്ഷരകുക്ഷികളുടെ സംശയം മറ്റൊന്നാണ് പണം കട്ടിട്ടില്ലെന്നും രാജ്യ താല്പര്യ പ്രകാരം മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചെന്നും ഏതു പ്രോസിക്യൂഷനു മുന്നിലും വിജയനു ബോദ്ധ്യപ്പെടുത്താന്‍ കഴിയാതിരിയ്കുന്നതെന്തു കൊണ്ട് ?. കാനഡയിലേയ്കും മറ്റും നടത്തിയ യാത്രകള്‍ സര്‍ക്കാരോ , പാര്‍ട്ടിയോ താന്‍ തന്നെയോ ചിലവിടാതുള്ള വിരുന്നുകള്‍ ഗള്‍ഫിലേയ്കു നടത്തിയിട്ടുള്ള യാത്രകള്‍ ഇവിടെയെല്ലാം സാര്‍വ്വത്രികമായ പാര്‍ട്ടിഘടകങ്ങള്‍ ഉണ്ടായിരിയ്കേ, അവരുടെ ആതിഥേയത്തിനു പുറത്തുള്ള താമസം അവരാരുമറിയാതെയുള്ള കൂട്ടു കെട്ടുകള്‍. ഇങ്ങനെ പലതു പലതും എവിടെയോ പുകയുന്നുണ്ട് വിജയാ...എന്നു സ്വന്തം ഭാര്യപോലും സംശയിച്ചു പോകുന്ന ഇടങ്ങള്‍ സൃഷ്ടിയ്കുന്നുണ്ട്.

നിരപരാധിയായ പിണറായി വിജയന്‍ സി.പി.ഐ.(എം)ന്റെ സെക്രട്ടട്രിയാണ് , വിജയനു വന്നു ചേരുന്ന ഏതൊരു അപമാനവും പാര്‍ട്ടിയുടെയും അപമാനമാണ്. വിജയനു വന്നു ചേരുന്ന ഏതോരു ദു:ഖവും പാര്‍ട്ടിയുടെതു കൂടിയാണ് , ഇതാണ് നില. ഇവിടെ മിസ്റ്റര്‍. മാരീചന്‍ താങ്കളാണെന്നു കരുതുക എഴുപത്തിയഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സമര ചരിത്രമുള്ളതും ആയിരകണക്കിനു മനുഷ്യര്‍ ജീവന്‍ നല്‍കി വളര്‍ത്തിയതും ലക്ഷകണക്കിനു മനുഷ്യരുടെ ആശയും ആവേശവുമായിരിയ്കുന്നതുമായ ഈ പാര്‍ട്ടിയ്ക് അപമാനമുണ്ടാവാ‍ത്ത തരത്തില്‍ ഒഴിഞ്ഞൂ നിന്ന്, പാര്‍ട്ടിയെ അപമാനത്തില്‍ നിന്നും രക്ഷിയ്കുമായിരുന്നില്ലേ?. നാട്ടില്‍ അല്പസ്വല്പം കൈക്കൂലിയും സ്വജന പക്ഷപാതവും, വൈകുന്നേരങ്ങളില്‍ അല്പം ചാത്തന്‍ സേവയും രഹസ്യമായി നടത്തുന്ന എത്ര ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട് അവര്‍ പോലും ചില കേസ്സുകളില്‍ അപമാനിതരായി തീരുന്ന സന്ദര്‍ഭങ്ങളില്‍ തന്റെ മേല്‍ വീഴുന്ന അഴുക്ക് പാര്‍ട്ടിയ്ക് മേല്‍ വീണു കൂടായെന്നു കരുതി ഒഴിഞ്ഞു നിന്നുണ്ട് . തിരുവനന്തപുരം ജില്ലയില്‍ മദ്യദുരന്തവുമായി ബന്ധപ്പെട്ട് മണിച്ചനെ പിടികൂടുന്ന കാലം താങ്കള്‍ക്കോര്‍മ്മയുണ്ടാവും.ടി ജില്ലയിലെ ജീവിച്ചിരിയ്കുന്ന കമ്യൂണിസ്റ്റുകാരില്‍ അല്പമെങ്കിലും ഭേദപ്പെട്ട ഒരു സഖാവാണ് അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന സത്യനേശന്‍. മണീച്ചന്റെ പേ റോളില്‍ സത്യനേശന്റെ പേരുണ്ടായിരുന്ന എന്ന വാര്‍ത്തയെ തുടര്‍ന്നു അദ്ദേഹം ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നെല്ലാം മാറി നിന്ന് നെയ്യാറ്റിന്‍ കര താലൂക്കിലെ ഒരു ഒഴിഞ്ഞ കോണില്‍ രണ്ട് ഞാലി പൂവ്വന്‍ വാഴകുല മാത്രം തുക്കിയിട്ടുള്ള മുറുക്കാന്‍ കടയില്‍ കള്ളിമൂണ്ടുമുടുത്ത് മുറുക്കി തുപ്പി ഇരിയ്കുന്നത് ഞാനെത്രയോ തവണ കണ്ടിരിയ്കുന്നു.വിജയന്‍ വരുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്കും മുമ്പ് വരികയും ധാരാളം കഷ്ടനഷ്ടങ്ങളേല്‍ക്കുകയും ചെയ്തൊരാള്‍ ഇങ്ങനെ മാറി നിന്ന് അല്ലെങ്കില്‍ നടപടിയ്കു വിധേയനായി അന്നു രക്ഷിച്ചത് സംശുദ്ധമായ കമ്മ്യൂണീസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ചരിത്രമാണ് . പക്ഷെ അന്നു കൂട്ടു പ്രതിയായിരുന്നതിനാല്‍ പാര്‍ട്ടി അകറ്റി നിര്‍ത്തിയിരുന്ന കടകമ്പളി സുരേന്ദ്രനെ സാക്ഷാല്‍ പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലാല്‍ തിരുവനന്തപുരം ജില്ല ഗ്രൂപ്പിനു തിരിച്ചു പിടിയ്ക്കാന്‍ ഉപയോഗിക്കുകയും അവിടെ ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു. പിണറായി വിജയന്‍ മാറി നിന്ന് മറ്റൊരു സംസ്ഥാ‍ന സെക്രട്ടറിയെ പരീക്ഷിയ്കാന്‍ ഇന്നു സി.പി.ഐ.(എം)നു ശേഷിയില്ല എന്നു താങ്കള്‍ കരുതുന്നുണ്ടോ ? അതോ മലപ്പുറം സമ്മേളനത്തിനു ശേഷം വിജയന്റെ നേതൃത്വത്തില്‍ തട്ടമിട്ടിറങ്ങി വന്ന മുസ്ലീം ജനവിഭാഗം തിരികെ പോകുമെന്ന ഭയമാണോ അതുമല്ലെങ്കില്‍ ചാനലിലും ദേശാഭിമാനിയിലും പണം നിക്ഷേപിച്ചുട്ടുള്ള ലോട്ടറി രാ‍ജാക്കന്മാരും ദുബായിലെ മീന്‍ കച്ചവടക്കാരും റിയല്‍ എസ്റ്റേറ്റ്/ സിനിമാ പ്രമുഖരും പണം പിന്‍‌വലിച്ച് വലതു പക്ഷത്തു ചേക്കറുമെന്ന ഭയമോ ?. ഏതായാലും പാര്‍ട്ടിയെ കൊണ്ട് തന്നെ ജീവിയ്കുന്ന നേതാക്കള്‍ തന്നെ അതിനെ ഇത്രമേല്‍ തകര്‍ത്ത മറ്റൊരു സന്ദര്‍ഭമുണ്ടായിട്ടില്ല.

ഗവര്‍ണര്‍ ഇതു ചെയ്യാമായിരുന്നോ അതിനധികാരമുണ്ടായിരുന്നോ എന്നതാണ് നിര്‍ണ്ണായകമായ ചോദ്യം. പ്രായ പൂര്‍ത്തി വോട്ടവകാശമുള്ള മുഴുവന്‍ പൌരന്മാരും വോട്ടു ചെയ്തു തിരഞ്ഞെടുക്കുന്ന നിയമ സഭ അല്ലെങ്കില്‍ പാര്‍ലിമെന്റ് അതിന്റെ തലവനായി മുഖ്യമന്ത്രി അല്ലെങ്കില്‍ പ്രധാനമന്ത്രി എന്നിങ്ങനെ ജന പ്രതിനിധികള്‍ ഭരിയ്കേണ്ടുന്ന ഒരു ജനാധിപത്യ സംവിധാനത്തില്‍ എന്തിനാണ് ഇതിനെല്ലാം അല്പം മുകളിലായി ഒരു ഗവര്‍ണറെയോ, രാഷ്ട്രപതിയെയോ മുഖം തിരിച്ചു നിര്‍ത്തിയിരിയ്കുന്നത് ?.സത്യത്തില്‍ ഈ സ്ഥാനങ്ങള്‍ ഒരു ജനാധിപത്യ പൂര്‍ത്തികരണത്തിന്റെ മേല്‍ കൊഞ്ഞനം കുത്തുന്നതു പോലെ തോന്നും. പക്ഷെ എനിയ്കും നിങ്ങള്‍ക്കും മുകളില്‍ ഇന്ത്യന്‍ ഭരണ ഘടന എന്നൊന്നുള്ളതു കൊണ്ട് ഈ സ്ഥാനങ്ങളുമുണ്ട് . അങ്ങനെയെങ്കില്‍ അവരുടെ ജോലിയെന്താണ് ?ഒരു ന്യായാധിപനെ പോലെ തനിയ്കു താഴെയുള്ള തീരുമാനങ്ങള്‍ പക്ഷപാതപരവും അഴിമതി നിറഞ്ഞതുമാണോയെന്നു നോക്കുക മാത്രമാണ് ഇവര്‍ക്കു ചെയ്യാനാവുന്നത് അതു മാത്രമേ ഗവര്‍ണര്‍ ചെയ്തുള്ളൂ. സത്യത്തില്‍ ജനാധിപത്യത്തിനെതിരാണിത് പക്ഷെ ഭരണഘടന അവസരം നല്‍കുന്നു. അത്ര ജനാധിപത്യ വാദിയല്ലാത്ത എന്നെപൊലൊരാള്‍ക്ക് മന്ദബുദ്ധിയായ പെണ്‍ക്കുട്ടിയെ സ്വന്തം അച് ഛന്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിയ്കുമ്പോള്‍ നാട്ടിലെ റൌഡിയുടെ മുന്നില്‍ അവള്‍ അഭയം പ്രാപിയ്കുന്നതു പോലെയുള്ള സന്ദര്‍ഭമാണിത്. തീര്‍ച്ചയായും ഇത്തരമൊരു സന്ദര്‍ഭത്തില്‍ റൌഡികള്‍ രക്ഷിമെന്നു തന്നെ പ്രതീക്ഷിയ്കേണ്ടിയിയ്കുന്നു.

പാര്‍ട്ടി താല്പര്യത്തെ കൂടി മുന്‍‌നിര്‍ത്തി ഇത്രയും ചിന്തിച്ച സ്ഥിതിയ്ക് വര്‍ഷങ്ങളായി പാര്‍ട്ടി തീരുമാനങ്ങളെ കാറ്റില്‍ പറത്തുകയും സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ക്കതീതമായി പ്രവര്‍ത്തിയ്കുകയും ചെയ്യുന്ന വി.എസ്സിനെ കുറിച്ചു പറയാതിരിയ്കുന്നതു മര്യാദയല്ല കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രത്തില്‍ കൊടിയ്കു മുകളില്‍ പറന്ന ഒരു തമ്പുരാനെയും വച്ചു പൊറുപ്പിച്ചതായി അറിവില്ല. പിന്നെന്തു കൊണ്ടാണ് വി.എസ്സിനെ പുറത്താക്കി പുണ്യാഹം തളിയ്കാത്തത്. അതിനുമുമ്പ് ഇന്നത്തെ സംസ്ഥാന കമ്മറ്റി രൂപപ്പെട്ടത് എങ്ങനെയാണെന്നാണ് എന്നു ചിന്തിയ്കുന്നതു നല്ലതാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മുമ്പ് ബ്രാഞ്ച് തലത്തില്‍ നിലവിലുള്ള സാഹചര്യങ്ങളെ ഉപയോഗിച്ച് സ്ഥാനമാനങ്ങള്‍ ഓഫര്‍ ചെയ്യാവുന്നവനു അതു ചെയ്തും മറ്റ് ശത്രുതകളെ തനിയ്ക് അനുക്കുലമാക്കിയും നടത്തിയ വന്‍‌കിട ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഓരോ നിലയിലുമുള്ള പാര്‍ട്ടി കമ്മറ്റികള്‍ നിലവില്‍ വന്നിട്ടുള്ളത് , ലോക്കല്‍ കമ്മറ്റി തലം മുതല്‍ പാര്‍ട്ടി നേതാക്കന്മാര്‍ പാര്‍ട്ടിയാല്‍ ജീവിയ്കുന്നവരാണ് (ഫുള്‍ ടൈം പ്രവര്‍ത്തകര്‍‍) ഇവരാരും തന്നെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനു വേണ്ടിയോ സോഷ്യലിസ്റ്റു ഭരണ ക്രമം നടപ്പിലാക്കുന്നതിനു വേണ്ടിയോ സമരഭടന്മാരാ‍യിരിയ്കുന്നവരല്ല.അങ്ങനെ ഒരു പൂര്‍വ്വ ചരിത്രം ഇവര്‍ക്കെല്ലാവര്‍ക്കുമുണ്ടാവാം പക്ഷെ ഇന്നു അവര്‍ ആ ചരിത്രം വിറ്റുണ്ണൂന്നവരാണ് .നിലനില്‍ക്കുന്ന സ്ഥനമാനങ്ങള്‍ നഷ്ടപ്പെടുന്ന ഒരു തീരുമാനത്തിലും ഇത്തരക്കാന്‍ കൂടെ നില്‍ക്കില്ല.ആശയ പരമോ സംഘടനാ പരമോ ആയിക്കോള്ളട്ടെ തന്റെ നിലയുറപ്പിയ്കുക എന്ന പോരാട്ടത്തിലാണ് ഇവര്‍ ഓരോരുത്തരും ഈ സംഘത്തിന്റെ ഭൂരിപക്ഷ പിന്‍‌ബലമാണ് പിണറായി വിജയനുള്ളത്. അത്തരമൊരു സംസ്ഥാന കമ്മറ്റിയില്‍ മിസ്റ്റര്‍ മാരീചന്‍ താങ്കള്‍ കമ്യൂണിസ്റ്റാണെങ്കില്‍ എന്തു ചെയ്യും ?.നിഷേധത്തിന്റെ നിഷേധത്തില്‍ നിന്നാണ് വിപ്ലവകാരി ജനിയ്കുന്നതെന്ന് പണ്ട് ഞാനൊരു മുദ്രാവാക്യം വിളിച്ചിട്ടുണ്ട്....അതു കൊണ്ട് ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം ഞാനാണവിടെയെങ്കില്‍ എന്തു ചെയ്യും എന്നു പലതവണ ചോദിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് വി.എസ്സ്. എന്തു ചെയ്യുന്നുവെന്നു മനസ്സിലാവുന്നത് . പാര്‍ട്ടിയ്ക് പുറത്ത് അടിസ്ഥാന ജനവിഭാഗങ്ങളില്‍ അദ്ദേഹമുണ്ടാക്കിയെടുത്തിട്ടുള്ള പിന്‍‌ബലമാണ് ഇത്തരമൊരു ചെറുത്തു നില്‍പ്പിന്നു ശക്തി നല്‍കുന്നത് മറ്റൊന്നു ആരു ചോര്‍ത്തിയാലും ഒറ്റു കൊടുത്താലും കള്ളനെന്നു പറയാനാവാത്ത വിധം സംശുദ്ധവും സുതാര്യവുമായ രാഷ്ട്രീയ ജീവിതം . ഇനി പറയൂ മാരീചന്‍ ഞാനെന്തു ചെയ്യും പിണറായി വിജയന്‍ നിരപരാധിയായിരിയ്കണേയെന്നു പ്രാര്ത്ഥിയ്കുന്നു. വരും ദിവസങ്ങളില്‍ സി.ബി.ഐ പുറത്തു വിടാന്‍ പോകുന്ന യാത്രകളുടെയും കൂടികാഴ്‌ചകളുടെയും കൂട്ട് കെട്ടുകളുടെയും കഥകളില്‍ എന്റെ പാര്‍ട്ടിയെ കടലെടുക്കരുതേയെന്നു പ്രാര്‍ത്ഥിയ്കുന്നു. ഈ ദുഃസ്ഥിതിയിലേയ്ക് തള്ളിവിട്ട ദുഷ്ടശക്തികള്‍ ആരായാലും വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദത്തില്‍ ശക്തി ലഭിച്ചിട്ടുള്ള പരമകാരുണികന്റെ മുന്നില്‍ ഉത്തരം പറയാതിരിയ്കില്ല

അഭിവാദ്യങ്ങളോടെ...

താപ്പു

Monday, June 8, 2009

കമ്മ്യൂണിസ്റ്റുകൾ സന്തോഷിക്കുക


ലാവ്‌ലിൻ കേസ്സിൽ പിണറായി വിജയനെ പ്രോസ്സിക്യൂട്ട് ചെയ്യാ‍ൻ മന്ത്രിസഭയെ മറികടന്നു ഗവർണർ അനുമതി നൽകിയതായി വാ‍ർത്തകൾ വന്നുകൊണ്ടിരിക്കുന്നു..ഈ വാർത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾക്കും അശരണരായ സാധാരണമനുഷ്യർക്കും ഏറെ സന്തോഷിക്കാൻ വകയുള്ളതാണു. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതു കൊണ്ടല്ല. കാരണം അഴിമതിക്കാരിൽ ഇനി ശിക്ഷിക്കപെടാതെ പിണറായി വിജയൻ മാത്രമേ പുറത്തുള്ളൂ എന്ന മൌഡ്യം എനിക്കില്ല. ഭരണത്തിലും പുറത്തും ഉള്ള ആയിരക്കണക്കിനു തിമിംഗലങ്ങളിൽ വെറും ചാളമാത്രമാണു വിജയനെന്നും ഞാൻ കരുതുന്നു. ലാവ്‌ലിൻ കേസ്സ് അന്വേഷിച്ച സി.ബി.ഐ ഇന്ത്യയിലെ പക്ഷപാതരഹിതമായി കേസ്സന്വേഷണം നടത്തുന്ന സംഘമാണെന്നും ഞാൻ കരുതുന്നില്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ടീയ താത്പര്യങ്ങൾക്കു അനുസരിച്ച് കേസ്സുകൾ വളച്ചൊടിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്ത 100 കണക്കിനു കേസ്സുകൾ നമ്മുടെ മുന്നിലുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പെട്ട ഒരാൾ കേസ്സിൽ പ്രതിയായാൽ ഉടനെ അയാൾ പോലീസിനെ വിലിച്ചു വരുത്തി ജയിലിൽ പോയി കിടന്നുകൊള്ളണം എന്നവാദവും എനിക്കില്ല. പിണറായിക്ക് വക്കീലിനെ വയ്ക്കാനും വാദിക്കാനും താൻ കേസ്സിൽ നിരപരാധി അല്ലങ്കിലും ആണെന്നു വാദിക്കാനുമെല്ലാം അവകാശമുണ്ട്. അതു ചെയ്യുകയും വേണം അതിനു മതിയായ കശില്ലാതെ വന്നാൽ ഒരു ബക്കറ്റ് പിരിവ് നടത്തിയാൽ അതിലേക്കു ഞാൻ സംഭാവനയും നൽകും.

പക്ഷേ ഇവിടെ സന്തോഷത്തിനു കാരണം മറ്റൊന്നാണു.75 വർഷത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രത്തിൽ അഴിമതി ആരോപണത്തെ ഇത്ര ധാർഷ്ട്യത്തോടെ നേരിട്ട മറ്റോരു സാ‍ഹചര്യമില്ല. ആ ധാർഷ്ട്യത്തിനു ശക്തിയായി ഉപയോഗിച്ചത് നൂറ്റാണ്ടുകളായി സ്വാതന്ത്ര്യ ദാഹികളായ മനുഷ്യർ അവരുടെ ജീവരക്തം കൊണ്ട് പടുത്ത ഒരു പ്രസ്താനത്തിന്റെ പ്രതിരോധശക്തിയാണു. തോക്കിനു മുന്നിലും തൂക്കുമരത്തിലും കൊലക്കത്തിക്കു മുന്നിലും വിരിമാറു കാട്ടി നെയ്തെടുത്ത കമ്മ്യൂണിസ്റ്റ് പ്രതിരോധശക്തി ഏതെങ്കിലും ഒരു ക്രിമിനലിനു തന്റെ സ്വിസ് ബാങ്ക് നിക്ഷേപം സംരക്ഷിക്കനുള്ള പരിചയായിക്കുടാ. അതാനു ഇന്നു സംഭവിച്ചിരിക്കുന്നത്. അതിനെ ചെറുക്കാൻ ഈ ശക്തി നൽകിയ തൊഴിലാളികളും പോരാ‍ളികളും തന്നെ നിരായുധരായിരിക്കുന്ന കാഴ്ച്ചയാണു ഇന്നു നാം കാണുന്നത്. ആ നിസഹായതയിൽ ഇന്നത്തെ വാർത്ത സുഖം തരുന്നതാണു.


കമ്മ്യൂണിസ്റ്റ്കൾ ഒരു പ്രസ്താനം മാത്രമല്ല. അത് ഈ സമൂഹത്തിന്റെ വിപ്ലവ മനസ്സാണു. ആ മനസ്സാക്ഷിയെ, അതിന്റെ പ്രതിരോധശേഷിയെ കട്ടുകൊണ്ട് പോവുകയും തലമുറകൾ ജിവിതം ഹോമിച്ചു നേടിയ പോരാട്ടവീര്യത്തിന്റെ ബാനർ അഭിനവ പപ്പു യാദവുമാരും പിണറായി വിജയന്മാരും ഹൈജാക്ക് ചെയ്യുകയും ചെയ്യുന്ന ഒരു കാലത്താനു ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കും സ്വാതന്ത്രത്തിനും വേണ്ടി ഇന്ത്യയിലെ ഒരോ പോരാളിയും വീഴ്ത്തിയ ചോരയുടെ ഫലം ക്രിമിനലുകൾ കൊണ്ട് പോയി ആസ്വദിച്ചുകൂടാ. അതു കൊണ്ടാണു ഈ വാർത്ത ആഹ്ലാദഹരമാകുന്നത്. തൊഴിലാളിവർഗ്ഗത്തിനു താൽകാലികവും അനല്പവുമായ ഈ സന്തോഷത്തിനു പോലും ബൂർഷ്വാഭരണകൂടത്തെയും അതിന്റെ നിർവ്വഹണ സംവിധാനത്തെയും ആശ്രയിക്കേണ്ടിവന്നുവെന്നത് ഒരു വിരോധാഭാസമാണു. എങ്കിലും ഏതൊരു സ്വാതന്ത്ര്യപ്രവർത്തകനും ലാഭേശ്ചയില്ലാത്ത ഏതൊരു സാമൂഹിക പ്രവർത്തകനും ഇത് ആഹ്ലാദത്തിന്റെ നിമിഷങ്ങളാണു.


ലനിന്റെ സംഘടനാ തത്വങ്ങൾ പഠിപ്പിക്കുന്നവർ അറിയാൻ.. ജനാധിപത്യത്തെകുറിച്ചു ലനിൻ പറഞ്ഞതിതാണു
“ പാർലമെന്റെറി ജനാധിപത്യം ബൂർഷ്വാസി വലിച്ചെറിയുമ്പോൾ വർക്കിംഗ് ക്ലാസ്സ് അത് ഉയർത്തിപ്പിടിക്കണം”



ഇന്നു വൈകുന്നേരം നെഞ്ചത്ത് ഒരു പന്തം കുത്തി ജനാധിപത്യമുല്ല്യങ്ങൾ ഉയർത്തിപ്പിടിച്ചു കമ്മ്യൂണിസ്റ്റുകൾ ജാഥനടത്തുന്നു. ലനിൻ പറഞ്ഞതു പോലെ.


ഏവരെയും ഈ ജാഥയിലേക്ക് ക്ഷണിക്കുന്നു.


ലാൽ സലാം