Tuesday, February 23, 2010

ഒരു ഫുൾ വാങ്ങുമ്പോൾ പാർട്ടി ടിക്കറ്റ് ഫ്രീ



അടുത്ത പാർട്ടി കോൺഗ്രസ്സിലെ വളണ്ടിയർ മാർച്ചിന്റെ ട്രയൽ പരേഡിൽ നിന്ന്

തൊഴിലാളി വർഗ്ഗത്തെയും ദരിദ്ര ജന വിഭാഗങ്ങളെയും വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് തള്ളിവിടുന്ന പിരിവ് സമ്പ്രദായം അവസാനിപ്പിച്ചു കൊണ്ടും കുത്തക മുതലാളിയെ കൂടുതൽ പിഴിഞ്ഞ് ചെറുത്ത് നില്പിനു വേണ്ട സൌകര്യങ്ങളോരുക്കാനും പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. അതനുസരിച്ച് പ്രമുഖ ബൂർഷ്വാകളായ അനിൽ അമ്പാനിയുടെ റിലയൻസ് കമ്പനിയുമായും വിജയ് മല്യായുടെ യു. ബി ഗ്രൂപ്പുമായും പാർടി മാർച്ചിൽ കരാർ ഒപ്പുവയ്ക്കും.കരാർ നിലവിൽ വന്നാൽ പാർട്ടിയുടെ കോൺഗ്രസ്സ് അടക്കമുള്ള സമ്മേളനങ്ങളുടെയും ബഹുജന സമരങ്ങളുടെയും വലിയ ഓഫീസ് സംവിധാനങ്ങളുടെയും വമ്പിച്ച ചെലവ് ഈ കമ്പനികൾ വഹിക്കേണ്ടതാണ്. പകരം ലോക്കപ്പ് മർദ്ദനത്തിലൂടെയും വർഗ്ഗ ശത്രുക്കളുടെ പെരുമാറ്റത്തിലൂടെയും ചോരതുപ്പി മരിച്ച സഖാക്കളുടെ ബഹു വർണ്ണ ചിത്രങ്ങൾ ഈ കമ്പനികൾക്ക് പരസ്യത്തിനാ‍യി ഉപയോഗിക്കാവുന്നതാണ്. കുത്തക മുതലാളികളുടെ മേലുള്ള ഈ ചുവപ്പൻ ഇടപെടലിനെ ആകാംഷയോടെയാണ് കാണുന്നതെന്ന്‌ പ്രമുഖ വ്യവസായികൾ അഭിപ്രായപ്പെട്ടു. മാർച്ച് ആദ്യവാരം മുതൽ യു. ബി ഗ്രൂപ്പിന്റെ ഒരു ഫുൾ ബോട്ടിൽ വിദേശമദ്യം വാങ്ങുന്നവർക്ക് പാർട്ടി ടിക്കറ്റ് ഫ്രീയായി നൽകാൻ ആലോചിക്കുന്നതായി ബാഗ്ലൂർ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലമ്പിന്റെ ഉടമയും മദ്യ വ്യവസായിയുമായ വിജയ് മല്യാ ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക തീരുമാനത്തെ ധിക്കരിക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ തെക്കോട്ടെടുക്കാൻ പരിശീലിപ്പിക്കുന്ന മുതിർന്ന ചേട്ടന്മാരുടെ ശിമ്പിരം കൊല്ലം മേയറും ഉജ്ജ്വലനായ തൊഴിലാളി നേതാവും പത്ത് വിരലിൽ മോതിരമണിഞ്ഞവനുമായ സ: പത്മലോചനൻ ഉത്ഘാടനം ചെയ്യും. മൂന്നു നാൾ നീണ്ട ദേവപ്രശ്നത്തിലൂടെയാണ് ഉത്ഘാടകനെ കണ്ടെത്തിയതെന്ന് ഫെബ്രുവരി രണ്ടാം വാരം പുറത്തിറങ്ങിയ പാർട്ടി കത്ത് പറയുന്നു.